അവനെന്തൊക്കെയോ എഴുതിക്കൂട്ടുന്നുണ്ട് .. പറയുന്ന പലതും മനസ്സിലാവുന്നു പോലുമില്ല .. ശരിയ്ക്കും ഇവന് എന്തേലും തകരാറുണ്ടോ .. കാഴ്ചക്കാരുടെ ചിന്തകൾ ആ വഴിയ്ക്ക് നീങ്ങുന്നത് നോക്കിക്കാണുന്നുണ്ടായിരുന്നു ഞാൻ .. എല്ലാവരുടെയും ചിന്തകൾ ഭേഷായി എന്റെ നേർക്ക് നീണ്ടു വന്നുകൊണ്ടിരുന്ന ആ സമയത്തായിരുന്നു എന്റെ പ്രഖ്യാപനം ….
എനിയ്ക്ക് ഭ്രാന്താണ് ..
അതെ ഭ്രാന്താണ് എനിയ്ക്ക് .. ഞാൻ ഭ്രാന്തനാണ് .. ഭ്രാന്ത് എന്ന ആ സുന്ദര ലോകത്തെ പ്രണയിക്കുന്നവൻ … ഒരു ദേവകന്യകയെപ്പോലെ മനോഹരിയായ ഭ്രാന്ത് എന്നിലേക്ക് കടന്നു വരാറുണ്ട് .. അവളുടെ തലോടലേകുന്ന സുഖത്തിൽ ഞാൻ മയങ്ങിപ്പോവാറുണ്ട് … ഉന്മാദത്തിന്റെ മാസ്മരികമായ ലോകത്തിലൂടെ അവളോടൊപ്പം ഞാൻ പറന്നു നടക്കാറുണ്ട് …ഭ്രാന്തിൽ അലിഞ്ഞു ചേരുന്ന യാമങ്ങളോട് ഗാഢമായ പ്രണയമാണെനിയ്ക്ക് … ഭ്രാന്ത് നൽകുന്ന സ്വർഗ്ഗീയ സുന്ദരമായ ആരാമത്തിൽ ഒരു ശലഭമായി പാറി നടക്കുന്ന കെട്ടടങ്ങാത്ത അഭിനിവേശവുമായി ഭ്രാന്തിൽ മുഴുകാൻ തുടിയ്ക്കുന്ന എന്റെ ഉള്ളത്തെ തൊട്ട് ഞാൻ പ്രഖ്യാപിക്കുന്നു . ” ഭ്രാന്താണെനിയ്ക്ക്” എന്നെ ഭ്രാന്താ എന്ന് വിളിച്ചു കൊള്ളുക … ആ നിമിഷത്തിൽ അതുവരെ എനിയ്ക്ക് ഭ്രാന്തിന്റെ പട്ടം ചാർത്തിത്തരാൻ ഒരുങ്ങിയിരുന്ന ഓരോരുത്തർക്കും അതൊരു അടിയായിരുന്നു … കാരണം അവർക്കെന്നെ ഭ്രാന്താ എന്ന് വിളിച്ചു പരിഹസിക്കാൻ ഇനി സാധിക്കില്ല .. ഓരോ തവണ അവരെന്നെ ഭ്രാന്താ എന്ന് വിളിക്കുമ്പോഴും അതൊക്കെ എനിയ്ക്കുള്ള മെഡലുകളായി മാറുന്നു ….
______________ജാസിം_________________________