ആ മുറിയിലെങ്ങും ചുവന്ന വെളിച്ചം പരന്നിരുന്നു ..ഇടുങ്ങിയ ചുവരുകൾക്കുനടുവിലെ പഴയ കട്ടിലിൽ അവൾ തളർന്നിരുന്നു.. സമയം അർധരാത്രിയോടടുക്കുന്നു…ഒരു നിശാശലഭം പതിയെ പാറിവന്ന് അവളുടെ നെറ്റിയിൽ ചുംബിച്ച് ഞൊടിയിടയിൽ പറന്നുയർന്ന് ജാലകക്കമ്പിയിൽ ഇരിപ്പുറപ്പിച്ചു…
പുലരിയുടെ കിരണങ്ങൾ ഭൂമിയെ ലക്ഷ്യമാക്കി യാത്ര തിരിച്ചിട്ടുണ്ടെന്ന സന്ദേശവും പേറിക്കൊണ്ടൊരു പൂങ്കോഴി ഉറക്കെ കൂവി…പൂങ്കോഴിപ്പാട്ടിനെ അവഗണിച്ച് തലയണയെ ഗാഡമായൊന്നു ചുംബിച്ച്, നിദ്രേ നിന്നെ വിട്ടുപിരിയാനാവാത്തവിധം ഞാൻ പ്രണയിക്കുന്നു എന്ന അവളുടെ പ്രഖ്യാപനം അന്നുമുണ്ടായി..വെയിൽനാളങ്ങൾ ജാലകങ്ങളെ കീറിമുറിച്ച് അവളുടെ കപോലങ്ങളെ തഴുകവേ മീനൂട്ടീ എന്ന അമ്മയുടെ വിളി അവളുടെ കർണ്ണങ്ങളിൽ മാറ്റൊലി കൊള്ളുമ്പോൾ മനസ്സില്ലാമനസ്സോടെ തലയിണയെ വിട്ടുപിരിഞ്ഞെഴുന്നേറ്റവൾ കണ്ണുതുറന്നു…ഇടത്തേ ചുവരിൽ തന്നെനോക്കി കള്ളച്ചിരി ചിരിക്കുന്ന ഉണ്ണിക്കണ്ണനോട് കൊഞ്ഞനം കുത്തിക്കൊണ്ട് കുളിമുറിയിലേക്ക് നടന്നു..കുളി കഴിഞ്ഞെത്തി കണ്ണനോട് ഇച്ചിരി നേരം കിന്നാരം…
മീനൂട്ടീ…വീണ്ടും അമ്മയുടെ വിളി.. അടുക്കളയിൽ ആരോടൊക്കെയോ പരിഭവം പറയുന്ന അമ്മയെ പിന്നിലൂടെ ചെന്ന് കെട്ടിപ്പിടിച്ചൊരു മുത്തം കൊടുത്തു….’അമ്മ വിളമ്പിക്കൊടുത്ത ദോശയും ചമ്മന്തിയും സ്വാദോടെ കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് അച്ഛന്റെ വരവ്..
ആഹാ…മീനൂട്ടി ഇത്രനേരത്തെ എണീറ്റോ..?
അച്ഛന്റെ ചോദ്യത്തിന് ഉത്തരം പറഞ്ഞത് അമ്മയാണ്,,, ഉവ്വ് ആസനത്തിൽ വെയില് തട്ടുന്നത് വരെ കിടന്നുറങ്ങിയിട്ട് നേരത്തേയെന്നോ….കാലത്തെണീറ്റ് അടുക്കളയിൽ കേറി വല്ലതും വെച്ചുണ്ടാക്കാൻ പഠിച്ചൂടെ പെണ്ണിന്..? കെട്ടിക്കാനായി..അന്യവീട്ടിലേക്ക് കേറിചെല്ലാൻ ഉള്ളതാണെന്ന് ഒരു വിചാരവും ഇല്ല പെണ്ണിന്.. അതിനെങ്ങനാ,,പുന്നാരിച്ച് വഷളാക്കി വെച്ചിരിക്കുവല്ലേ…
എടീ എന്റെ മോള് രാജകുമാരിയാ..അവളെ അങ്ങനെ അടുക്കളപ്പണിക്കൊന്നും അവളെ കിട്ടില്ല..എന്റെ മോള് പഠിച്ച് പഠിച്ച് വല്യ ആളാവും..അവൾക്കുവേണ്ടി വല്യ വല്യ ആൾക്കാര് ഇവിടെ ക്യൂ നിൽക്കും നീ കണ്ടോ..
അച്ഛനും കൊള്ളാം, മോളും കൊള്ളാം..
മോളേ, നിന്റെ അമ്മക്ക് വട്ടാ..എന്റെ ചക്കര പെട്ടെന്ന് റെഡിയായി കോളേജിൽ പോവാൻ നോക്ക്…
കോളേജ് വിട്ടു മടങ്ങിയെത്തുമ്പോൾ മുറ്റത്തൊരാൾക്കൂട്ടം….കഥയറിയാതെ കടന്നുചെല്ലുമ്പോൾ ഉമ്മറത്ത് വെള്ളപുതപ്പിച്ച് കിടത്തിയിരിക്കുന്ന അച്ഛൻ..അരികത്ത് പൊട്ടിക്കരയുന്ന അമ്മ.. കത്തിയെരിയുന്ന സാമ്പ്രാണിത്തിരി
അരേ മീനാക്ഷീ..തുമാരാ കസ്റ്റമർ ആഗയാ..ജൽദി തയ്യാർ ഹോജാവോ…
ഞെട്ടിപ്പിടഞ്ഞെണീറ്റ് ചുണ്ടിൽ ചായം തേക്കുമ്പോൾ ജാലകക്കമ്പിയിൽ നിന്ന് ആ ശലഭം ഉയർന്ന് ദൂരെയെങ്ങോട്ടോ പറന്നു പോയി….
മാമന്റെ കൂടെ ടൗണിലേക്ക് യാത്രപുറപ്പെടുമ്പോൾ പുതിയ പ്രതീക്ഷകളായിരുന്നു..മാമന്റെ ഏതോ പരിചയക്കാരൻ വഴി ഒരു ജോലി തരപ്പെടുത്തിയിട്ടുണ്ടത്രേ..ചെന്ന് നിന്നത് വലിയൊരു ബംഗ്ളാവിന്റെ മുറ്റത്ത്..ഒരു തടിച്ച സ്ത്രീയാണ് അവരെ എതിരേറ്റത്..ചിരിച്ചുകൊണ്ട് ആഗത ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു..അകത്തെ സോഫയിൽ അവളെയിരുത്തി മാമ്മനുമായി അവർ അകത്തേക്ക് പോയി..ഒരു വയസ്സൻ കാരണവർ ജ്യൂസുമായി വന്നു,,അതുകുടിക്കുമ്പോൾ പാതിതുറന്ന വാതിലിനപ്പുറത്ത് മാമൻ നോട്ടുകളെണ്ണുന്നത് കാണാമായിരുന്നു..കാഴ്ച മുഴുവനാവും മുൻപേ അവളുടെ കണ്ണുകളടഞ്ഞിരുന്നു…കണ്ണുതുറക്കുമ്പോൾ തീർത്തും അപരിചിതമായ ഈ ലോകത്ത് ഈ കട്ടിലിൽ കിടക്കുന്നു..അടിവയറ്റിനുതാഴെ വല്ലാതെ നോവുന്നുണ്ടായിരുന്നു….
“എടീ..എന്റെ മോള് രാജകുമാരിയാ..അവളെ അടുക്കളപണിക്കൊന്നും വിടില്ല..അവൾക്കുവേണ്ടി വല്യ വല്യ ആൾക്കാര് ഇവിടെ ക്യൂ നിൽക്കും, നീ കണ്ടോ…”
എം ജാസിം അലി*
🙁നൊമ്പരപ്പെടുത്തിയ എഴുത്ത്…… 👌
LikeLiked by 1 person
നൊമ്പരങ്ങളല്ലേ ജീവിതം … താങ്ക്സ് ഡിയർ 🥰
LikeLike
“മ്മ്… അതെ….. 🙂
LikeLiked by 1 person