നക്ഷത്രങ്ങൾ ഉണരാൻ മറന്ന ആ രാവിൽ അയാൾ ഇറങ്ങിനടന്നു…പുറത്ത് നല്ല ചൂടുണ്ട്, കുറച്ചുദൂരം പിന്നിട്ടപ്പോഴേക്കും അയാൾ വിയർപ്പിൽ കുളിച്ചിരുന്നു, അന്തരീക്ഷത്തിലെ ചൂടിനെ വകവെക്കാതെ അയാൾ മുന്നോട്ടുനീങ്ങി, കാരണം അതിന്റെ നൂറിരട്ടി ചൂടുണ്ടായിരുന്നു അയാളുടെ ഉള്ളിലപ്പോൾ..ചുട്ടുപൊള്ളുന്ന ചിന്തകൾ അയാളുടെ കണ്ണുകളിൽ നനവിന്റെ ഉപ്പുരസം പടർത്തി…റോഡിനിരുവശത്തുള്ള ഈന്തപ്പനകൾക്കരികിലായുള്ള ചെറിയ ബെഞ്ചുകളൊന്നിൽ അയാളിരുന്നു..മനസ്സ് പുകയുകയാണ്..അവളെക്കുറിച്ചുള്ള ഓർമ്മകൾ, എന്തിനായിരുന്നു അവളെന്നെ ഇത്രയേറെ സ്നേഹിച്ചത് …?
വിരൽത്തുമ്പിനാൽ സൗഹൃദം തീർക്കുന്ന സാങ്കേതികവിദ്യയുടെ പുതിയലോകത്ത് അക്ഷരങ്ങളെ കൂട്ടുപിടിച്ചൊരു യാത്രയിലാണ് അവളെ അയാൾ ആദ്യമായി കാണുന്നത്..
പ്രവാസത്തിന്റെ വിരസതയിൽ നിന്നൊരു ആശ്വാസമെന്നോണം അക്ഷരങ്ങൾ സമ്മാനിച്ച ആ സൗഹൃദലോകത്തെ അയാൾ കണ്ടു..അവിടെ ഒരുപാട് ഹൃദയബന്ധങ്ങൾ അയാളിൽ സ്നേഹവർഷം ചൊരിഞ്ഞു….അക്ഷരങ്ങളുടെ ചിറകിലേറി അവരോടൊപ്പം ഒരുപാട് ദൂരം അയാൾ സഞ്ചരിച്ചു..ആ യാത്രാവഴികളിലെവിടെയോ യാദൃച്ഛികമായാണ് തൂലികയാൽ വിസ്മയങ്ങൾ തീർക്കുന്ന ആ മിടുക്കിക്കുട്ടിയെ അയാൾ കാണുന്നത്..അവളുടെ സ്ഥിരം വായനക്കാരനായി നിശബ്ദമായി അവളെ പിന്തുടരവേ അപ്രതീക്ഷിതമായി അവളുടെ സന്ദേശ ശകലങ്ങൾ അയാളെ തേടിയെത്തി..ആ സൗഹൃദം വളർന്നു, അവളെ കൂടുതൽ അടുത്തറിയാൻ തുടങ്ങിയ നാളുകളിൽ മനസ്സിൽ കനലുകൾ പേറുന്ന ആ സുന്ദരിപ്പൂവിനെ അയാൾ തന്റെ സൗഹൃദസംഗമത്തിലേക്ക് ക്ഷണിച്ചു..അവിടെ എല്ലാവരോടുമൊപ്പം സൗഹൃദത്തിന്റെ സുന്ദരമായ ലോകത്തെ വാനമ്പാടിയായി അവൾ ഒഴുകിനടന്നു…
പൊടുന്നനെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്..
സൗഹൃദത്തിനപ്പുറത്തായി അവൾക്ക് തന്നോടുള്ള ഇഷ്ടത്തിന് മറ്റൊരർത്ഥംകൂടിയുണ്ടായിരുന്നു എന്നയാൾ തിരിച്ചറിഞ്ഞു…അത് അയാളിലുണ്ടാക്കിയ ആഘാതം വളരെ വലുതായിരുന്നു… വിധിയുടെ ക്രൂരവിനോദങ്ങളിൽ സ്വയം മറ്റെന്തിനൊവേണ്ടിസമർപ്പിക്കപ്പെട്ടിരുന്ന അയാൾക്ക് അവളുടെ ആ മോഹം സ്വീകരിക്കാനാവുമായിരുന്നില്ല…നീണ്ട ശ്രമങ്ങൾക്കൊടുവിൽ എങ്ങനെയോ അയാൾ അവളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി..
വേദനയോടെ അവൾ പിരിഞ്ഞുപോയി….
പക്ഷേ പിന്നീട് പലപ്പോഴും അയാൾ അവളെക്കുറിച്ച് ആലോചിക്കുമായിരുന്നു…നിരന്തരം അവളുടെ ഓർമ്മകൾ അയാളെ വേട്ടയാടി…
അല്ലയോ നിഷ്കളങ്കയായ പെൺകുട്ടീ….നീ വെച്ചുനീട്ടിയ സ്നേഹത്തിന് ഞാൻ അര്ഹനായിരുന്നില്ല..അത്രക്ക് പുണ്യമൊന്നും എനിക്കവകാശപ്പെടാനില്ല…എങ്കിലും നിന്റെ മോഹം ഒരു തെറ്റായി കാണുന്നില്ല..ചങ്ങലകളാൽ തളക്കപ്പെട്ട എന്റെ കരങ്ങൾക്ക് അതിനെ ഏറ്റെടുക്കാനുള്ള സ്വാതന്ത്ര്യമില്ല എന്നറിയുക നീ..
ഈ തിരസ്കാരം നിന്നോടുള്ള ക്രൂരതയാണെന്ന് എനിക്കറിയാം ..പക്ഷേ എനിക്കിപ്പോൾ ഇങ്ങനെയാവാനേ കഴിയൂ..
നീ അറിയുന്നുണ്ടോ നിന്നെ പിരിഞ്ഞുള്ള ഓരോ ദിനങ്ങളും എനിക്ക് ഭാരിച്ചതായിരുന്നു.. ഉള്ളിലെ നീറ്റൽ ശമിക്കുന്നില്ല…ഇനിയൊരു ജന്മമുണ്ടെങ്കിൽ നിനക്കായ് മാത്രമീ ഉയിരിനെ ഉഴിഞ്ഞുവെക്കാം ഞാൻ …. നിന്റെ കണ്ണിൽ നിന്നൊഴുകിയ കണ്ണുനീര്തുള്ളികൾക്കൊക്കെ അന്ന് പ്രായശ്ചിത്തം ചെയ്തോളാം ഞാൻ…മറക്കുക നീ എല്ലാം…മാപ്പുതരിക ഈ ക്രൂരനാം ആത്മാവിന്….
രാവേറെ വൈകി അയാൾ പതിയെ എണീറ്റു ….നെഞ്ചുരുകി ഒരിക്കൽക്കൂടി അവളോട് മാപ്പിനായ് യാചിച്ചുകൊണ്ട് അയാൾ തിരിച്ച് നടന്നു…നക്ഷത്രങ്ങൾ അപ്പോഴും ഉണർന്നിരുന്നില്ല,, രാവ് ചുട്ടുപൊള്ളുകയായിരുന്നു ….
എം ജാസിം അലി
